എന്‍റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായി ജീവിക്കുമ്പോള്‍

എന്‍റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായി ജീവിക്കുമ്പോള്‍സാധു ഞാനീ ക്ഷോണിതന്നില്‍ ക്ലേശിപ്പാന്‍-

ഏതും കാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നു

                                1

വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊള്ളാന്‍

രക്ഷകനെന്‍ കാലുകള്‍ക്കു് വേഗമായ് തീര്‍ന്നെന്‍

പാതയില്‍ ഞാന്‍ മാനിനെപ്പോലോടിടും

                                2

ആരുമെനിക്കില്ലെന്നോ ഞാന്‍ ഏകനായി തീര്‍ന്നുവെന്നോ

മാനസത്തിലാധിപൂണ്ടു ഖേദിപ്പാന്‍

സാധു അന്ധനായി തീര്‍‌ന്നിടല്ലേ ദൈവമേ

                                3

എന്‍റെ നിത്യ സ്നേഹിതന്മാര്‍ ദൈവദൂതസംഘമത്രേ

ഇപ്പോളവര്‍ ദൈവമുമ്പില്‍ സേവയാം

എന്നെ കാവല്‍ ചെയ്തു ശുശ്രൂഷിപ്പാന്‍ വന്നീടും

                                4

ദുഃഖിതനായ് ഓടിപ്പോയ് ഞാന്‍ മരുഭൂവില്‍ കിടന്നാലും

എന്നെയോര്‍‌ത്തു ദൈവദൂതര്‍ വന്നീടും

ഏറ്റം സ്നേഹചൂടോടപ്പവുമായ് വന്നീടും

                                5

നാളെയെക്കൊണ്ടെന്‍ മനസ്സില്‍ ലവലേശം ഭാരമില്ല

ഓരോ നാളും ദൈവമെന്നെ പോറ്റുന്നു

തന്‍റെ കൈകളില്‍ ഞാന്‍ ദിനം തോറും ചാരുന്നു

                                6

കാക്കകളെ വിചാരിപ്പിന്‍ വിതയില്ല കൊയ്ത്തുമില്ല

ദൈവം അവയ്ക്കായ് വേണ്ടതേകുന്നു

ലില്ലി പുഷ്പങ്ങള്‍ക്കുമവന്‍ ശോഭ നല്‍കുന്നു

                                7

പത്മോസ് ദ്വീപില്‍ ഏകനായ് ഞാന്‍ വസിച്ചാലും ഭയമില്ല

സ്വര്‍ഗ്ഗം തുറന്നെന്‍റെ പ്രിയന്‍ വന്നീടും

മഹാദര്‍ശനത്താല്‍ വിവശനായ്ത്തീരും ഞാന്‍

                                8

ഹാ! മഹേശാ! കരുണേശാ! പൊന്നുതാതാ! നീയെനിക്കായ്

വേണ്ടതെല്ലാം ദയ തോന്നി നല്‍കുമ്പോള്‍

എന്‍റെ ദേഹി വൃഥാ കലങ്ങുന്നതെന്തിനായ്

By: മൂത്താമ്പക്കല്‍ സാധു കൊച്ചുകുഞ്ഞുപദേശി