മറുകരയില്‍ നാം കണ്ടിടും  മറുവിലയായ്‌ തന്നവനെ

മറുകരയില്‍ നാം കണ്ടിടും 

മറുവിലയായ്‌ തന്നവനെ 

സ്വര്‍ണ്ണതെരുവില്‍ വീണ്ടും 

കാണും പ്രിയരെ ആ ദിനത്തില്‍ (മറു..)

                    1

മുറവിളിയും ദുഃഖവുമില്ല

പുത്തന്‍ യെരുശലേം നഗരമതില്‍

പൊന്‍ പുലരിയില്‍ ഒന്നു ചേര്‍ന്നു

പൊന്നേശുവിനെ പുകഴ്ത്താം (2) (മറു..)

                    2

ലോകേ കഷ്ടങ്ങള്‍ ഉണ്ടെങ്കിലും

ധൈര്യപ്പെടുവിന്‍ എന്നുരച്ചോന്‍

ആത്മ നിറവിന്‍ സാന്നിദ്ധ്യത്തില്‍

നടത്തിടും അതിശയമായ്‌ (2) (മറു..)

                    3

ഓമനപ്പേരിന്‍ വിളി കേള്‍ക്കും ഞാന്‍

സന്തോഷത്താല്‍ കണ്‍കള്‍ നിറഞ്ഞിടുന്നു

വേഗം വരും നാഥന്‍ മേഘമതില്‍

പൊന്നേശുവിനെ പുകഴ്ത്താം (2) (മറു..)

Lyrics: സുവി. ജെ. വി. പീറ്റര്‍

സാഹചര്യം അദ്ദേഹത്തിന്‍റെ വാക്കുകളില്‍:

വര്‍ഷം - 1990. ജൂണ്‍ 9-)o തിയതി ഞങ്ങളുടെ സ്നേഹമയിയായ  അമ്മച്ചി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ഞാന്‍ വിശ്വാസത്തില്‍ വന്നതിലും സുവിശേഷവേലയുമായി സഞ്ചരിക്കുന്നതിലും അവര്‍ വളരെ സന്തുഷ്ടയായിരുന്നു.

ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ ഞങ്ങളുടെ ഭവനത്തിലെത്തിയിരുന്നു. എല്ലാവരും ഈ വാര്‍ത്ത മറ്റു ബന്ധുക്കളെ അറിയിക്കുന്ന തിരക്കിലായിരുന്നു. ഞാന്‍ സാവധാനം ദൈവസാന്നിദ്ധ്യം അറിഞ്ഞു. എനിക്ക് ഈ ഗാനം എഴുതണം എന്നു തോന്നി. മറ്റുള്ളവര്‍ ഞാന്‍ എന്തോ എഴുതുന്നത്‌ കണ്ടു. ഒരു ഗാനം എഴുതുകയായിരുന്നു എന്ന് മനസ്സിലാക്കിയ അവര്‍ എന്നോട് 'ഇത് പാട്ട് എഴുതാനുള്ള സമയമായിരുന്നോ' എന്ന് ചോദിച്ചു. പക്ഷേ അമ്മച്ചിയെ ഒരു ദിവസം കാണാനാകും എന്ന പ്രത്യാശയില്‍ ഈ ഗാനം നിറഞ്ഞു കവിയുകയായിരുന്നു. മറുകരയില്‍ വിശുദ്ധരെ നാം കണ്ടുമുട്ടുന്ന ദിനം അകലെയല്ല.