എന്ത് നല്ലോര്‍ സഖി യേശു

                                    1

എന്ത് നല്ലോര്‍ സഖി യേശു പാപ ദു:ഖം വഹിക്കും

എല്ലാമേശുവോട് ചെന്നു ചൊല്ലിടുമ്പോള്‍ താന്‍ കേള്‍ക്കും

നൊമ്പരമേറെ സഹിച്ചു സമാധാനങ്ങള്‍ നഷ്ടം

എല്ലാമേശുവോട് ചെന്നു ചൊല്ലിടായ്ക നിമിത്തം

                                    2

കഷ്ടം ശോധനകളുണ്ടോ? എവ്വിധ ദു:ഖങ്ങളും,

ലേശവുമധൈര്യം വേണ്ട ചൊല്ലാമേശുവോടെല്ലാം

ദു:ഖം സര്‍വ്വം വഹിക്കുന്ന, മിത്രം മറ്റാരുമുണ്ടോ?

ക്ഷീണമെല്ലാമറിയുന്ന യേശുവോട്‌ ചൊല്ലിടാം

                                    3

ഉണ്ടോ ഭാരം, ബലഹീനം? തുന്‍പങ്ങളും അസംഖ്യം?

രക്ഷകനല്ലോ സങ്കേതം, യേശുവോടറിയിക്ക

മിത്രങ്ങള്‍ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവോടെല്ലാം

ഉള്ളം കൈയിലീശന്‍ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം

Lyrics: ജോസഫ് സ്ക്രിവന്‍

Translation: വോള്‍ബ്രീറ്റ്‌ നാഗല്‍

ഗാനത്തിനു പിന്നില്‍

        

1819-ല്‍ അയര്‍ലണ്ടിലെ ഒരു ധനാഢ്യഭവനത്തിലായിരുന്നു ജോസഫ് സ്ക്രിവന്‍ ജനിച്ചത്. ബാല്യം മുതല്‍ ദൈവഭക്തിയില്‍ മാതാപിതാക്കള്‍ ജോസഫിനെ വളര്‍ത്തി. അപ്രതീക്ഷിതമായൊരു അത്യാഹിതം ജോസഫിനെ തേടി വന്നു. തന്‍റെ വിവാഹത്തിന്‍റെ തലേദിവസം രാത്രിയില്‍ പ്രതിശ്രുതവധു ഒരു അപകടത്തില്‍പ്പെട്ട്‌ മുങ്ങിമരിച്ചു. സഹിക്കാനാവാത്ത ദുഃഖച്ചുഴിയില്‍ ജോസഫ് അകപ്പെട്ടു. ഈ സംഭവത്തോടെ അയര്‍ലണ്ടിനോട് താല്‍ക്കാലികമായി വിട പറഞ്ഞ് കാനഡയിലെ പോര്‍ട്ട്‌ ഹോപ്പില്‍ സുവിശേഷപ്രവര്‍ത്തനത്തിനായി ജോസഫ് യാത്രയായി.             

        തനിക്കവകാശമായി ലഭിച്ചിരുന്ന സ്വത്തുക്കളുടെ ഭൂരിഭാഗവും പോര്‍ട്ട്‌ ഹോപ്പില്‍ അദ്ദേഹം ചിലവഴിച്ചു. പോര്‍ട്ട്‌ ഹോപ്പിലെ നല്ല ശമര്യാക്കാരനെന്ന്‍ ജനങ്ങള്‍ ജോസഫിനെ വിളിക്കുവാന്‍ തുടങ്ങി. ഒരു ദിവസം ഒരു ദുഃഖവാര്‍ത്ത ജോസഫിനെ തേടിയെത്തി. മാതാവിന്‍റെ അസുഖവിവരമായിരുന്നു അത്. ക്ഷീണിച്ചവശയായ മാതാവിനെ ആശ്വസിപ്പിച്ച് മകന്‍ ഒരു കവിത അമ്മയ്ക്ക് എഴുതി അയച്ചു. 

        ചില നാളുകള്‍ക്ക്‌ ശേഷം ജോസഫും രോഗബാധിതനായി. രോഗവിവരം തിരക്കിച്ചെന്ന ഒരു സുഹൃത്തിന്‍റെ കണ്ണുകള്‍ ജോസഫിന്‍റെ കട്ടിലിനരികെ കിടന്നിരുന്ന വെള്ളക്കടലാസിലുടക്കി. അദ്ദേഹമത് പലവട്ടം വായിച്ചു. മനോഹരമായ ഈ വരികള്‍ ആരെഴുതിയതാണെന്ന സുഹൃത്തിന്‍റെ ചോദ്യത്തിന് 'ഞാനും കര്‍ത്താവും കൂടി എഴുതിയതാണ്' എന്നായിരുന്നു ജോസഫിന്‍റെ മറുപടി. ക്ഷീണിതയായ മാതാവിനെ ആശ്വസിപ്പിച്ച് ജോസഫ് രചിച്ച 'എന്ത് നല്ലോര്‍ സഖി യേശു' എന്നാരംഭിക്കുന്ന ഗാനമായിരുന്നു ആ കടലാസില്‍ കോറിയിട്ടിരുന്നത്.