എന്തെല്ലാം വന്നാലും കര്‍ത്താവിന്‍ പിന്നാലെ

എന്തെല്ലാം വന്നാലും കര്‍ത്താവിന്‍ പിന്നാലെ

സന്തോഷമായി ഞാന്‍ യാത്ര ചെയ്യും (2)

                            1

മിസ്രയീം വിട്ടതില്‍ ഖേദിപ്പാനില്ലൊന്നും

ആശ്വാസദേശമെന്‍ മുന്നിലുണ്ട്

കൈകളാല്‍ തീര്‍ക്കാത്ത വീടുകള്‍ മേടുകള്‍

ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട്

                            2

അബ്രാമിന്‍ യാത്രയില്‍ കൂടെയിരുന്നവന്‍

അവകാശം നല്‍കിയോന്‍ കൂടെയുണ്ട്

ഹാരാനില്‍ യാക്കോബിന്‍ കൂടെയിരുന്നവന്‍

വാഗ്ദത്തം നല്‍കിയോന്‍ കൂടെയുണ്ട്

                            3

മിസ്രയീം ദേശത്തില്‍ യോസേഫിന്‍ കണ്ണുനീര്‍

കണ്ടവനെന്നോടു കൂടെയുണ്ട്

മിദ്യാനില്‍ മോശെയ്ക്കു സങ്കേതമായവന്‍

ഹോരേബില്‍ നിന്നവന്‍ കൂടെയുണ്ട്

                            4

ചെങ്കടല്‍ തീരത്തു മോശെയിന്‍ കണ്ണുനീര്‍

കണ്ടവനെന്നോടു കൂടെയുണ്ട്

ആറു നൂറായിരമായോരു കൂട്ടത്തെ

ചിറകില്‍ വഹിച്ചവന്‍ കൂടെയുണ്ട്

                            5

സ്വര്‍ഗ്ഗീയ മന്നായെ കൊണ്ടു തന്‍ ദാസരെ

പോറ്റിപ്പുലര്‍ത്തിയോന്‍ കൂടെയുണ്ട്

പാറയില്‍ നിന്നുള്ള ശുദ്ധജലം കൊണ്ട്

ദാഹം ശമിപ്പിച്ചോന്‍ കൂടെയുണ്ട്

                            6

യെരിഹോ മതിലുകള്‍ തട്ടിത്തകര്‍ത്തവന്‍

ചെങ്കടല്‍ വറ്റിച്ചോന്‍ കൂടെയുണ്ട്

ബാലിന്‍റെ സേവകന്മാരെ നശിപ്പിച്ച

ഏല്യാവിന്‍ ദൈവമെന്‍ കൂടെയുണ്ട്

                            7

കാക്കയെക്കൊണ്ടു തന്‍ ദാസനെപ്പോറ്റുവാന്‍

ശക്തനായ്തീര്‍ന്നവന്‍ കൂടെയുണ്ട്

എന്നെ വിളിച്ചവന്‍ എന്നെ രക്ഷിച്ചവന്‍

ഇന്നാളും എന്നോടു കൂടെയുണ്ട്

                            8

ഒരുനാളും എന്നെ ഉപേക്ഷിക്കയില്ലെന്ന്

പരമാര്‍ത്ഥമായവന്‍ ചൊല്ലീട്ടുണ്ട്

ആകാശം ഭൂമിയുമാകെയൊഴിഞ്ഞാലും

ആയവന്‍ വാക്കിനു ഭേദമില്ല (എന്തെല്ലാം വന്നാലും..)